Tuesday, May 29, 2012

ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം

The tunnel between Command
Module& Lunar Module after
docking
 മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ ശരിക്കും ഒരു റിലേ ഓട്ടം പോലെയായിരുന്നു. ഏതെങ്കിലും ഒരു ഘട്ടം പിഴച്ചാല്‍ മുഴുവന്‍ പദ്ധതിയും തകിടം മറിയുമായിരുന്നു. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഭാരത്തിന്റെ 95 ശതമാനവും ഇന്ധനമായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. റോക്കറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്നും കണ്ടു. കമാന്‍ഡ് മോഡ്യൂള്‍(CM), സപ്‌ളൈ മോഡ്യൂള്‍, (SM)ലൂണാര്‍ മോഡ്യൂള്‍(LM) എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ പിന്നറ്റത്തും കമാന്‍ഡ് മോഡ്യൂള്‍ മുന്നറ്റത്തുമാണ്. ഇടയിലാണ് പ്രൊപ്പല്ലന്റുകളും ഇന്ധനവും മറ്റും ശേഖരിച്ചിട്ടുള്ള സപ്‌ളൈ മോഡ്യൂള്‍. കമാന്‍ഡ് മോഡ്യൂളും സപ്‌ളൈ മോഡ്യൂളും കൂട്ടിചേര്‍ത്ത് മുന്‍ഭാഗത്തിന് കാമാന്‍ഡ് ആന്‍ഡ് സപ്‌ളൈ മോഡ്യൂള്‍ (CSM) എന്നും പറയാറുണ്ട്. 

Artist's view: CM and LM after docking

ചാന്ദ്രപേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒന്നര ഭൗമഭ്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോക്കറ്റ് പുന:പ്രവര്‍ത്തിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. പിന്നീട് മൂന്നു ദിവസത്തെ യാത്രയാണ്. ആ പ്രായാണത്തിനിടയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. (ഒന്ന്)സാറ്റേണ്‍ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം കത്തിച്ചുകളയുക. (രണ്ട്) ലൂണാര്‍ മോഡ്യൂളന്റെ പുറംകവചം വേര്‍പെടുത്തുക. ഇതു രണ്ടും നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ളത് പിറകിലിരിക്കുന്ന ലൂണാര്‍ മോഡ്യൂളിനെ സപ്‌ളൈമോഡ്യൂളിന്റെ മുകളിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന് ഏറ്റവും മുന്നിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ നാസികാഗ്രഭാഗത്ത് ഘടിപ്പിക്കുക എന്നതാണ്. നാം പിറകില്‍ നില്‍ക്കുന്ന ശിശുവിനെ തലയ്ക്ക് മീതെ എടുത്തുയര്‍ത്തി മുന്‍വശത്ത് എത്തിക്കുന്നത് സങ്കല്‍പ്പിക്കു. ഏതാണ്ട് അതുപോലെയാണ് പിന്നിലിരിക്കുന്ന ല്യൂണാര്‍ മോഡ്യൂള്‍ വാഹനത്തിന്റെ മുന്നിലെത്തുന്നത്. പേടകം മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചിരമ്പി പായുമ്പോഴാണ് ബാഹിരാകാശത്ത് വെച്ച് ഈ സര്‍ക്കസ് അരങ്ങേറുന്നത്! സര്‍വീസ് മോഡ്യൂളിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു യന്ത്രക്കൈയ്യുടെ സഹായത്തോടെയാണ് ലൂണാര്‍ മോഡ്യൂളിനെ വാഹനത്തിന്റെ മുന്നിലെത്തിക്കുന്നത്.

വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.

ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്‍മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!

7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്‍ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്‌സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്‍ജിന്‍ (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്‍ക്കാന്‍ (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. 


Self launching of 'Eagle'  from Moon
The fire, fume and dust are
just poetic imagination
ലൂണാര്‍ മോഡ്യൂളിന്റെ കീഴ്ഭാഗത്ത് ജലം, ഇന്ധനം(അപ്പോളോ 15 മുതല്‍) എന്നിവയും ശേഖരിച്ചിരുന്നു. ഉപരിഭാഗത്താകട്ടെ യാത്രികരുടെ കാബിനും, ഓക്‌സിജന്‍, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, റേഡിയോ-ടെലിവിഷന്‍ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ച് പറന്നുകയറാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട റോക്കറ്റ് എന്‍ജിന്‍ ഉപരിഭാഗത്തിന്റെ അടിവശത്തുണ്ടായിരുന്നു. നാലുവീതമുള്ള നാലു കൂട്ടം (മൊത്തം 16) ഉയരം ക്രമീകരിക്കുന്ന നിയന്ത്രണറോക്കറ്റുകളും(attitude control thrusters) ഉപരിഭാഗത്തുണ്ടായിരുന്നു. ചന്ദ്രാകാശത്തെത്തി കണ്‍ട്രോണ്‍ മോഡ്യൂളുമായി ഡോക്കിംഗ് നടത്താനും സഞ്ചാദിശ ക്രമീകരിക്കാനും ഇവയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്‌ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു.

ബഹിരാകാശത്തെ ബാലെ
The docking target of Lunar Module
as seen from the Command Module
ചാന്ദ്രയാത്രയുടെ മുഴുവന്‍ വിജയവും ചാന്ദ്രഭ്രമണപഥത്തില്‍ വെച്ച് നടത്തപ്പെട്ട വിഘടന-പുന:സംഘടന ദൗത്യത്തെ (undocking and redocking maneuvers) ഡോക്കിംഗിനെ ആശ്രയിച്ചാണിരുന്നത്. അതായത് കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് ഈഗിള്‍ വേര്‍പെടുന്നതും തിരിച്ച് ചന്ദ്രനിലിറങ്ങിയശേഷം വീണ്ടും കണ്ടെത്തി സംയോജിക്കുന്നതും സത്യത്തില്‍ വിസ്മയകരമായ ഒരു കാര്യം തന്നെയായിരുന്നു. ശരിക്കും ഒരു ആകാശ ബാലെ! ലൂണാര്‍ മോഡ്യൂളിനെ കമാന്‍ഡ് മോഡ്യൂളിന്റെ മുന്നില്‍ കൊണ്ടുവരുന്ന ഡോക്കിംഗ് പേടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാതെ നിര്‍വഹിക്കുന്ന ഒന്നാണ്. അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ വിജയകരമായി റിഹേഴ്‌സല്‍ നടത്തിയ പ്രക്രിയയാണിത്.

കമാന്‍ഡ്‌മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്.

ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്‌സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്‌പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല.

ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ.

അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി.

രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു. 


John C Houbolt
1916 ല്‍ യൂറി കോണ്‍ട്രാറ്റിയുക്ക് (Yuri Kondratyuk) എന്ന ഉക്രെയിന്‍കാരനാണ് (Lunar orbit rendezvous (LOR)) എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. LOR ആയിരിക്കും ചന്ദ്രനില്‍ ചെന്നിറങ്ങി തിരിച്ചുവരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം (most economical way)എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അമേരിക്കയില്‍ ടോം ഡോലനാണ് (Tom Dolan)ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യം വെച്ചത്. പിന്നീട് അപ്പോളോ മിഷന്‍ സ്റ്റീയറിംഗ് ഗ്രൂപ്പ് അംഗമായ ജോണ്‍ സി ഹോബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് അവസാനം നാസ നടപ്പിലാക്കിയത്.

ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല.

പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന്‍ കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന്‍ മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല.

ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന്‍ പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!!

എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്‍ജിന്‍ മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും.

തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്‍ജിന്‍ ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്‍ജിന്‍ ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്‌പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു.

അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്‌സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **

Saturday, May 26, 2012

ന്യൂട്ടന്‍റെ കണക്ക് ഇന്ത്യക്കാരന്‍ പരിഹരിച്ചു


350 വര്‍ഷമായി ലോകത്തിലെ ഗണിത ശാസ്ത്രജ്ഞരെ കുഴക്കിയ കണക്കിന്‍റെ ഉത്തരം 16 വയസുകാരനായ ഇന്ത്യക്കാരന്‍ കണ്ടെത്തി. സര്‍ ഐസക് ന്യൂട്ടണ്‍ മുന്നോട്ടു വച്ച ഫ­മെന്‍റര്‍ പ്രാക്ടിക്കല്‍ ഡൈനാമിക്സ് പ്രോബ്ലമാണ് ജര്‍മനിയിലേക്ക് കുടിയേറിയ ശൗര്യ റോയി എന്ന ജീനിയസ് ഇപ്പോള്‍ പരിഹരിച്ചത്. ഡ്രെസ്ഡനിലെ സ്കൂളിലാണു ശൗര്യ പഠിക്കുന്നത്. സ്കൂളില്‍ നിന്നു ഡ്രെസ്ഡണ്‍ യൂനിവേഴ്സിറ്റിയിലേക്കു നടത്തിയ യാത്രയിലാണു പരിഹരിച്ചിട്ടില്ലാത്ത കണക്കിനെക്കുറിച്ച് ശൗര്യ അറിയുന്നത്.

അവിടുത്തെ പ്രൊഫസര്‍മാര്‍ ഇത് പരിഹരിക്കാനാകാത്ത പ്രശ്നമാണെന്നു ശൗര്യയെ അറിയിച്ചു. തുടര്‍ന്നാണ് ഈ കണക്കിന്‍റെ ഉത്തരം കണ്ടെത്താന്‍ ശൗര്യ ശ്രമമാരംഭിച്ചത്. ഗണിതശാസ്ത്രത്തിന്‍റെ സൗന്ദര്യത്തില്‍ വളരെ ചെറുപ്പത്തിലേ താന്‍ ആകൃഷ്ടനായിരുന്നുവെന്നും എഞ്ചിനിയറായ അച്ഛനില്‍ നിന്നാണു താന്‍ പ്രചോദനം ഉള്‍ക്കൊണ്ടതെന്നും ശൗര്യ പറഞ്ഞു. 

കല്‍ക്കട്ടയില്‍ നിന്ന് കുടിയേറിപ്പാര്‍ക്കുകയായിരുന്നു ശൗര്യ. നാലു വര്‍ഷം മുന്‍പു ജര്‍മനിയിലെത്തിയപ്പോള്‍ ഭാഷ പ്രശ്നമായിരുന്നുവത്രേ. പക്ഷേ ഇപ്പോള്‍ നല്ല ഒഴുക്കോടെ ജര്‍മന്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നും ശൗര്യ

Wednesday, May 23, 2012

ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം



 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ആദ്യത്തെ സ്വകാര്യവാഹനം ചൊവ്വാഴ്ച യാത്രതിരിച്ചു. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റാണ് ആളില്ലാവാഹനമായ 'ഡ്രാഗണു'മായി ഫ്ലോറിഡയിലെ കേപ് കാനവറലില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.44ന് കുതിച്ചുയര്‍ന്നത്. പേടകം വ്യാഴാഴ്ച ബഹിരാകാശനിലയത്തിലെത്തും.

മണിയുടെ ആകൃതിയിലുള്ള 'ഡ്രാഗണി'ന് 18 അടി ഉയരവും 12 അടി വീതിയുമുണ്ട്. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 500 കിലോഗ്രാം സാധനങ്ങളുമായാണ് യാത്ര. ഈ മാസം അവസാനത്തോടെ 'ഡ്രാഗണ്‍' മടങ്ങും.

ഈ വിക്ഷേപണത്തോടെ, സ്വന്തംവാഹനം ബഹിരാകാശത്തേക്കയയ്ക്കുന്ന ആദ്യ സ്വകാര്യകമ്പനിയായി സ്‌പെയ്‌സ് എക്‌സ്. എലണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി. ഇന്‍റര്‍നെറ്റിലൂടെ പണംകൈമാറ്റം സാധ്യമാക്കുന്ന പേപാലിന്റെ സഹസ്ഥാപകന്‍ കൂടിയാണ് മസ്‌ക്.

സ്‌പേസ് എക്‌സ്, അസോസിയേറ്റഡ് പ്രസ് (എ.പി) ചിത്രങ്ങള്‍ ...

















 

Tuesday, May 22, 2012

ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞത്

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്[ക] ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 - ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം,[1] ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. [2]

പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങള്‍ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതല്‍ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങള്‍ക്ക് കല്പിച്ച മുന്‍ഗണന മൂലവും, പ്രകൃതിനിര്‍ദ്ധാരണസംബന്ധിയായ ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാല്‍ 1858-ല്‍ ഡാര്‍വിന്‍ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആല്‍ഫ്രഡ് റസ്സല്‍ വാലേസ്, അതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടന്‍ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി. [3]

1859-ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാര്‍വിന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാര്‍വിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തില്‍ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗികശവസംസ്കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.[4] വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ജോണ്‍ ഹെര്‍ഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[5]

പ്രപഞ്ചസൃഷ്ടിക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്


പ്രശസ്ത ഭൗതികശാസ്ത്ര സൈദ്ധാന്തികനായ സ്റ്റീഫന്‍ ഹോക്കിംഗ് പ്രപഞ്ചസൃഷ്ടിയിലെ ദൈവസാന്നിദ്ധ്യത്തെ പൂര്‍ണമായി തള്ളിക്കളയുന്നു. പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ ദൈവം ഒരാവശ്യമേ ആയിരുന്നില്ലെന്ന്, ഈമാസം പുറത്തിറങ്ങുന്ന തന്റെ പുതിയ സൈദ്ധാന്തികഗ്രന്ഥമായ ദ ഗ്രാന്‍ഡ് ഡിസൈനിലാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ശൂന്യതയില്‍നിന്ന് എന്തെങ്കിലും വസ്തു സൃഷ്ടിക്കാന്‍ ഏതെങ്കിലും ദിവ്യസാന്നിദ്ധ്യം ആവശ്യമാണെന്ന ചിന്താഗതി മതത്തിന്റേതു മാത്രമാണെന്നും ഭൗതികശാസ്ത്രത്തിന്റെ നിയമാവലി അനുസരിച്ച് അത്തരം സ്വയംസൃഷ്ടി അസാദ്ധ്യമല്ലെന്നുമാണ് ഹോക്കിംഗിന്റെ വാദം. ലിയോനാദ് മ്ലോദിനോവ് എന്ന അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനുമായി സഹകരിച്ചാണ് ഹോക്കിന്‍സ് പുതിയ പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ പ്രധാനഭാഗങ്ങള്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതോ ദിവ്യപ്രചോദനത്താലാണ് പ്രപഞ്ചം സത്തയായതെന്നാണ് മതവിശ്വാസം. എന്നാല്‍ മതങ്ങള്‍ സാര്‍വകാലികമായ ആധികാരികതയില്‍ വിശ്വസിക്കുന്ന യുക്തിരഹിതപ്രമാണങ്ങള്‍ മാത്രമാണ്. ശാസ്ത്രംഅങ്ങനെയല്ല. അതു നിരന്തരം നിരീക്ഷിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. യുക്തിയാണതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ മതങ്ങള്‍ പറയുന്നതിനേക്കാള്‍ ശാസ്ത്രം പറയുന്നതാണ് കൂടുതല്‍ ശാശ്വതസ്വഭാവമുള്ള സത്യം; പുസ്തകത്തില്‍ ഹോക്കിംഗ്സ് വാദിക്കുന്നു.
ഈയടുത്ത കാലത്താണ് പ്രപഞ്ചോല്പത്തിയില്‍ ദൈവത്തിന്റെ പങ്കിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഹോക്കിംഗ്സ് തല്പരനായത്. നിശ്ശൂന്യത എന്നത് എന്തെങ്കിലും ഉള്ള അവസ്ഥയേക്കാള്‍ കുറഞ്ഞതാകുന്നതെങ്ങനെ എന്ന ചോദ്യമാണ് തന്നെ ഈ നിഗമനത്തിലേക്കു നയിച്ചതെന്നു് അദ്ദേഹം തന്നെ പറയുന്നു. ദൈവം ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നു എന്നാണ് മതവീക്ഷണം. പ്രകൃതിനിയമങ്ങളുടെ ആകെത്തുകയെന്ന അര്‍ത്ഥത്തിലല്ല മിക്ക മനുഷ്യരും ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത്. ദൈവമെന്നാല്‍ തങ്ങളുമായി എന്തോ ഇടപാടുള്ള ഒരു സമാനസംഗതിയായാണ് നമുക്കിടയില്‍ പ്രചാരം നേടിയിട്ടുള്ളത്. ഈ ദൈവം പ്രപഞ്ചം സൃഷ്ടിച്ചെന്നാണ് മതം പറയുന്നത്, ഹോക്കിംഗ്സ് പരിഹാസപൂര്‍വം പറയുന്നു.
ഹോക്കിംഗ്സിന്റെ ഈ പുതുവാദം ജീവശാസ്ത്രത്തിലെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തോടു തുല്യമായ ഭൗതികശാസ്ത്രനിരീക്ഷണമായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഓരോരോ പക്ഷിമൃഗാദികളെയായി ദൈവം സൃഷ്ടിക്കുകയായിരുന്നെന്ന മതാത്മകവീക്ഷണത്തോടു യോജിക്കാത്ത പരിണാമസിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനോട് മതാധികാരികള്‍ ഇന്നും കലഹത്തിലാണ്. ജീവിവര്‍ഗം പരിണാമദശകളിലൂടെയാണ് വികാസവും വൈവിദ്ധ്യവും നേടിയതെന്നും അങ്ങനെതന്നെയാണ് ചില ജീവിവര്‍ഗത്തിന്റെയെങ്കിലും നാശമുണ്ടായതെന്നുമാണ് ഡാര്‍വിന്‍ വാദിച്ചത്. പരമാണുവില്‍നിന്ന് ജലജീവികളുണ്ടായിവരുന്ന ആദ്യഘട്ടത്തെ പ്രതിപാദിക്കുന്ന ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജീവിവര്‍ഗങ്ങളുടെ ഉല്പത്തികാര്യത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം പാടേ നിഷേധിക്കുകയായിരുന്നു, തത്ത്വത്തില്‍ ചെയ്തത്. 
ഇതേപോലെതന്നെ, പ്രപഞ്ചോല്പത്തിയുടെ കാര്യത്തില്‍ ദൈവത്തിന്റെ ആവശ്യം പാടേ നിഷേധിക്കുന്ന ഭൗതികശാസ്ത്രനിയമങ്ങളാണ് നമുക്കുള്ളതെന്നാണ് ഹോക്കിംഗ്സ് തന്റെ പുതിയ പുസ്തകത്തില്‍ തെളിവുസഹിതം സമര്‍ത്ഥിക്കുന്നത്. പുസ്തകത്തിലെ തെളിവുകളുടെ പൂര്‍ണരൂപം അറിയണമെങ്കില്‍ പുസ്തകം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ദൈവികകരം എന്ന യുക്തിരഹിതവിശ്വാസത്തിനേക്കാളെറെ, യുക്തിഭദ്രമായ മഹാവിസ്ഫോടനസിദ്ധാന്തം അവഗണിക്കാനാവാത്തമട്ടില്‍ ഭൗതികശാസ്ത്രചിന്തയില്‍ നിറഞ്ഞുനില്ക്കുന്നെന്ന് ഹോക്കിംഗ്സ് എഴുതുന്നു. ഭൂഗുരുത്വാകര്‍ഷണനിയമം പോലൊന്ന് ഭൗതികശാസ്ത്രത്തില്‍ നിലനില്ക്കുന്നതിനാല്‍ത്തന്നെ ശൂന്യതയില്‍നിന്ന് വസ്തുക്കള്‍ ഉണ്ടായിവരിക എന്നത് അസാദ്ധ്യമായ ഒരു കാര്യമേയല്ല. പ്രപഞ്ചം സ്വയംസൃഷ്ടമാണെന്നതിന് അതിനാല്‍ത്തന്നെ മറ്റൊരു തെളിവും ആവശ്യമല്ല. നൈസര്‍ഗികമായ സൃഷ്ടിയാണ് ഇവിടെ നടന്നതെന്നത് വ്യക്തമാണ്. പ്രപഞ്ചവും ജീവനും നിലനില്ക്കുന്നതിനും കാരണം മറ്റൊന്നല്ലെന്ന് എടുത്തുപറയുന്ന ഹോക്കിംഗ്സ്, ജീവന്റെയും പ്രപഞ്ചത്തിന്റെയും ഉല്പത്തിക്കെന്നപോലെ നിലനില്പിന്റെ കാര്യത്തിലും ദൈവത്തിനു പങ്കൊന്നുമില്ലെന്ന അന്തിമനിലപാടാണു കൈക്കൊള്ളുന്നത്.
ഹോക്കിംഗ്സിന്റെ ഈ പുതുസിദ്ധാന്തം വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെയ്ക്കുമെന്നുറപ്പാണ്. ദൈവികകരമെന്ന ആധികാരികതയില്‍നിന്നു മാറിയാല്‍ നിലനില്പുതന്നെ അപകടത്തിലാകുന്ന മതവീക്ഷണങ്ങള്‍ക്ക് ഈ ചിന്താഗതിയെ ഒരുതരത്തിലും വിഴുങ്ങാനാവില്ലെന്നുറപ്പുള്ളനിലയ്ക്ക്, അത്തരം ഇടങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളാവും ഇനി ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. ഗലീലിയോ മുതല്‍ചാള്‍സ് ഡാര്‍വിന്‍ വരെയുള്ളവരെ നേരിട്ട മതലോകം, വിശേഷിച്ച്, ക്രിസ്തീയമതം, എങ്ങനെയാണ് സ്റ്റീഫന്‍ ഹോക്കിംഗ്സിനെ നേരിടുകയെന്നത് കൗതുകമുണര്‍ത്തിക്കഴിഞ്ഞു.
പലപ്പോഴും സ്വന്തം മുന്‍നിഗമനങ്ങളെ തിരുത്തിയിട്ടുള്ള ആളാണ് ഹോക്കിംഗ്സ്. കാലത്തിന്റെ ചരിത്രത്തെയും പ്രകാശത്തെയും കുറിച്ചുള്ള ഹോക്കിംഗ്സ് നിരീക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് സര്‍വസമ്മതി നേടിയതായും പറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യവും നിലവിലിരിക്കെ, ഹോക്കിംഗ്സിന്റെ പുതുനിരീക്ഷണത്തോട് ശാസ്ത്രലോകം പ്രതികരിക്കുന്നതെങ്ങനെയാകും എന്നതും വരുംദിനങ്ങളിലെ ചര്‍ച്ചകള്‍ക്ക് ചൂടുപകരും.

വേദനകലര്‍ന്ന ആദ്യാനുഭവം, ചില പ്രാചീന ജലകേളികള്‍


താന്‍ ആരാണ് എന്ന ചോദ്യം കഴിഞ്ഞാല്‍ ഒരുപക്ഷേ മനുഷ്യനെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചോദ്യമായിരിക്കണം രതിയുടെ ഉള്ളുകള്ളികളെക്കുറിച്ചുള്ളത്. എവിടെ മുതലാണ് ജന്തുലോകത്ത് രതിവേഴ്ച ആരംഭിച്ചത് ? ആദ്യമായി ലൈംഗികവേഴ്ചയിലൂടെ പെണ്ണിന്റെ ശരീരത്തിനുള്ളില്‍ ഭ്രൂണമുണ്ടാവുകയും അതിനെ പ്രസവിക്കുകയും ചെയ്തത് ഏത് വര്‍ഗ്ഗത്തിലെ ജന്തുക്കളാവാം ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ശാസ്ത്രത്തിന്റെ ഉത്തരമാണ് പുരാജീവിവിജ്ഞാനീയത്തിലൂടെ (പേലിയന്റോളജി) നമുക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
40 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലിനടിയിലായിരുന്ന ഒരു ഭൂവിഭാഗമാണ് വടക്ക് പടിഞ്ഞാറന്‍ ഓസ്റ്റ്രേലിയയിലെ ഗോഗോ എന്നുപേരുള്ള ശിലാഭിത്തി. ഇന്നതൊരു സമതല മരുഭൂമിയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് ചത്ത ജലജീവികള്‍ സാഗരത്തിന്റെ അടിത്തട്ടില്‍ വീഴുകയും അവയ്ക്കു ചുറ്റുമുള്ള മണ്ണാല്‍ മൂടപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ചുണ്ണാമ്പുകല്ലുകളുടെ "പേടകങ്ങള്‍ക്കു"ള്ളില്‍ അടക്കപ്പെട്ടിരുന്ന അക്ഷരാര്‍ത്ഥത്തില്‍ ശിലകളായി മാറിയ 'മൃതദേഹങ്ങള്‍' ആണ് പുരാജീവിശാസ്ത്രജ്ഞര്‍ ശേഖരിച്ച്, ചുരണ്ടിയും മാന്തിയും വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് പുനഃസൃഷ്ടിക്കുന്ന ഫോസിലുകള്‍. ഒരര്‍ത്ഥത്തില്‍ ഫോസിലുകളെ കാലം തീര്‍ത്തുവയ്ക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്നുവിളിക്കാം; പുരാതന ജീവിലോകത്തിന്റെ പല അവസ്ഥാന്തരങ്ങളെയാണ് അവയോരോന്നും ചെപ്പിലെന്ന പോലെ ഒളിപ്പിച്ചിരിക്കുന്നത്.
ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് കടലിനടിയിലായിരുന്നതും ഇന്ന് ഭൂപ്രതലത്തില്‍ കാണാവുന്നതുമായ ഭൂവിഭാഗങ്ങളൊക്കെ ഫോസിലുകളുടെ കാര്യത്തില്‍ സമ്പന്നമാണ് പൊതുവേ. രണ്ട് കാരണങ്ങളുണ്ട് അതിന്: ഒന്ന്, സാഗരത്തിന്റെ ആഴങ്ങളില്‍ ഓക്സിജന്‍ കുറവാണ്, മൃതശരീരം വേഗം അഴുകിപ്പോകുന്നില്ല; രണ്ട്, സാഗരത്തിന്റെ അടിത്തട്ടുകളില്‍ പെട്ടുപോകുന്ന ശവശരീരം ചുണ്ണാമ്പുകല്ലുകളാല്‍ പൊതിയപ്പെട്ട് സംരക്ഷിതമായിരിക്കും - പലപ്പോഴും ഞെരുങ്ങിപ്പരന്ന് പോകാത്ത, ത്രിമാനരൂപത്തില്‍ത്തന്നെ ശിലാരൂപ ശരീരങ്ങള്‍ ലഭിക്കും.
ഗോഗോ ശിലാഭിത്തിപ്രദേശം ഇക്കാര്യത്തില്‍ ഒരു പുരാജീവിശാസ്ത്രജ്ഞന്റെ ഏദന്‍ തോട്ടമാണ് ! 1979ല്‍ സര്‍ ഡേവിഡ് ആറ്റന്‍ബറോ ആണ് Life on Earth എന്ന വിഡിയോ സീരീസിലൂടെ പുരാജീവിശാസ്ത്രലോകത്തിനു ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയത്. ഇവിടെ, വലിയ വെള്ളാരങ്കല്ലുകളുടെ ആകൃതിയുള്ള, നോഡ്യൂളുകള്‍ എന്ന് പുരാജീവിശാസ്ത്രക്കാര്‍ വിളിക്കുന്ന, ശിലകള്‍ക്കുള്ളില്‍ നിന്ന് നിങ്ങള്‍ക്ക് 35 - 40 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള മത്സ്യശരീരങ്ങള്‍ കിട്ടാം. ഈ ഉരുളന്‍ ചുണ്ണാമ്പുകല്ലുകളെ പൊടിക്കാതെ തന്നെ അവയില്‍ "കുടുങ്ങിക്കിടക്കുന്ന" ഫോസിലുകളെ വേര്‍തിരിക്കാന്‍ ഒരു ലളിത വിദ്യയുണ്ട് -- വളരെ നേര്‍ത്ത അസീറ്റിക് ആസിഡില്‍ ചുണ്ണാമ്പിനെ ലയിപ്പിക്കുക. നേര്‍പ്പിച്ച അസീറ്റിക് ആസിഡ് എന്ന് പറയുമ്പോള്‍ ഏതാണ്ട് നമ്മുടെ വിനാഗിരി പോലെ ഒരു ലായനിയാണത്!
ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വിക്റ്റോറിയ മ്യൂസിയത്തിലെ പ്രഫസര്‍ ജോണ്‍ ലോംഗിന്റെ ഗവേഷണസംഘത്തിനു അങ്ങനെ ലഭിച്ച ഒരു അമൂല്യനിധിയില്‍ നിന്നാണ് രതിയുടെ ജീവശാസ്ത്ര സമസ്യകള്‍ക്കുള്ള ചില ഉത്തരങ്ങള്‍ കിട്ടുമാറായത്.
ഒരു അമ്മ മത്സ്യത്തിന്റെ ഈറ്റു നോവ്
ഗോഗോ ശിലാഭിത്തി ഭൂമിയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെ നേതൃത്വത്തില്‍ നടന്ന ഫോസില്‍ പര്യവേക്ഷണത്തിനിടെ 2005ല്‍ ടീമംഗം ലിന്‍സേ ഹാച്ചര്‍ 38 കോടിവര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മത്സ്യത്തിന്റെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കിയ ജോണ്‍ ലോംഗും കൂട്ടരും ഇത് അത്യപൂര്‍വ്വമായൊരു പ്രതിഭാസത്തിന്റെ നിശ്ചലദൃശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. പ്ലേക്കോഡെര്‍മുകളെന്നറിയപ്പെടുന്ന, 30 കോടിയോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍ണമായും വംശനാശം സംഭവിച്ചത് എന്ന് കരുതപ്പെടുന്ന, മത്സ്യവര്‍ഗ്ഗത്തിലെ ഒരു അമ്മ മത്സ്യമായിരുന്നു അവര്‍ ചികഞ്ഞുപോയ ചുണ്ണാമ്പുകല്ലിനുള്ളില്‍. അമ്മ മത്സ്യത്തിനുള്ളില്‍ ഒരു കുഞ്ഞ് മത്സ്യഭ്രൂണവും ! മീന്‍കുട്ടിയാകട്ടെ അമ്മയുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് ഒരു 'പൊക്കിള്‍ക്കൊടി' വഴിയാണ്!
പ്രൊഫ. ജോണ്‍ ലോംഗ്
വളരെക്കാലമായി ഈ വര്‍ഗത്തിലെ മത്സ്യങ്ങള്‍ കുഞ്ഞുങ്ങളെ ഉള്ളില്പേറുകയും പ്രസവിച്ചുവളര്‍ത്തുകയും ചെയ്യുന്നവയാണെന്ന് ശാസ്ത്രലോകം സംശയിച്ചിരുന്നു, എന്നാല്‍ ഇതുപോലെ കാലം എടുത്ത ഫോട്ടോ കണക്കെ ഒരു പ്രത്യക്ഷ തെളിവ് ഇതാദ്യമായിരുന്നു. 2008ല്‍ ഈ കണ്ടെത്തല്‍ നേച്ചര്‍ വാരികയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെയും പശ്ചിമ ഒസ്റ്റ്രേലിയ സര്‍വ്വകലാശാലയിലെ ഡോ: കേറ്റ് ട്രിനാജെസ്റ്റിക്കിന്റെയും പേരില്‍ പ്രബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ടു. അമ്മ മീനിനു ആ പേരിന്റെ അര്‍ഥം തന്നെ വരുന്ന “മേറ്റര്‍പീസീസ്” (മേറ്റര്‍ = മാതൃ = അമ്മ; പീസീസ് = മത്സ്യം) എന്ന് പേരുമിട്ടു. ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയ ഡേവിഡ് ആറ്റണ്‍‌ബറോയെ ആദരിക്കുന്നതിനായി “ആറ്റന്‍ബറോയി” എന്ന് സ്പീഷീസ് നാമവും നിശ്ചയിച്ചു. മേറ്റര്‍പീസീസ് ആറ്റന്‍ബറോയി (Materpiscis attenboroughi) - ലോകത്തിലിന്നോളം അറിയപ്പെടുന്ന ഏറ്റവും പഴയ ഗര്‍ഭിണി അമ്മ !
പ്രാചീനമത്സ്യങ്ങളില്‍ ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരേയും ഈ കണ്ടെത്തല്‍ ഉദ്വേഗഭരിതരാക്കി. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ മത്സ്യ ഫോസില്‍ ക്യുറേറ്ററായ ഡോ: സെറീന ജോഹാന്‍സണും ഇങ്ങനെ ത്രില്ലടിച്ചവരില്‍ പെടുന്നു. പ്രഫ: ലോംഗിന്റെ സംഘം ഫോസില്‍ ശേഖരിച്ച ഗോഗോ പ്രദേശത്തുനിന്നുതന്നെയുള്ള മറ്റുചില ഫോസിലുകള്‍ ലണ്ടന്‍ മ്യൂസിയത്തിലുണ്ട്. ഇതില്‍ വളരെ പ്രത്യേകതയുള്ള ഒരെണ്ണം, 1986ല്‍ കിട്ടിയ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈ (Incisoscutum ritchei) എന്ന് പേരിട്ടിരിക്കുന്ന സ്പീഷിസിലെ ഒരു മീനാണ്. ആ മീനിന്റെ വയറ്റിലായി ഒരു കുഞ്ഞുമീന്റെ അവശിഷ്ടമുണ്ട്. ഇത്രകാലവും പുരാജീവിശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് വലിയമീന്‍ വിഴുങ്ങിയ മറ്റൊരു ചെറിയ മീന്‍ മാത്രമാണതെന്നായിരുന്നു. ഓസ്റ്റ്രേലിയന്‍ സംഘം "അമ്മമത്സ്യ"ത്തിന്റെ ഗര്‍ഭരഹസ്യം വെളിവാക്കിയതോടെ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈയുടെ ശിലാഭവിച്ച ശരീരം സെറീന ജൊഹാന്‍സണ്‍ വീണ്ടും സൂക്ഷ്മഗവേഷണത്തിനായി പൊടിതട്ടിയെടുത്തു - അകത്തുകിടക്കുന്ന ചെറുമത്സ്യം, വലിയ മീന്‍ വിഴുങ്ങിയതല്ല, അതിന്റെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞിട്ടില്ല, ഏതാണ്ടു മുഴുവനുമുണ്ട് - അതേ, അത് മറ്റൊരു ഭ്രൂണമായിരുന്നു, മെറ്റര്‍ പീസീസിലുണ്ടായിരുന്ന ഭ്രൂണത്തേക്കാള്‍ വളര്‍ച്ച നേടിയ ഭ്രൂണം !
സെറീന ജൊഹാന്‍സണ്‍
മുപ്പത്തെട്ടു കോടി വര്‍ഷം പഴക്കമുള്ള ഒരു ഗാന്ധര്‍വ്വം
പുതിയ അമ്മമത്സ്യം കൂടുതല്‍ അത്ഭുതങ്ങളിലേക്കാണു കവാടം തുറന്നത്. ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുകയും ആ കുഞ്ഞ് സാമാന്യം നല്ല വളര്‍ച്ചയെത്തിയ ശേഷം പ്രസവിക്കുകയും ചെയ്യുന്ന ശീലം ജന്തുക്കളില്‍ ആവിര്‍ഭവിച്ചത് ഉരഗങ്ങള്‍ക്കും (reptiles) സസ്തനികള്‍ക്കും (mammals) ഇടയ്ക്കുള്ള ഏതോ ഘട്ടത്തിലാണെന്നായിരുന്നു ഇതുവരെ നാം കരുതിയിരുന്നത്. അതായത് ഉരഗങ്ങളുടെ മഹായുഗമെന്നറിയപ്പെടുന്ന മീസോസോയിക് കല്പത്തിലേത് - ഏതാണ്ട് 25 കോടി കൊല്ലങ്ങള്‍ മുതല്‍ 6.5 കോടി കൊല്ലങ്ങള്‍ മുന്‍പുവരെ. അതിനു മുന്‍പ് മുട്ടയിട്ട് കുഞ്ഞിനെ ജനിപ്പിക്കലായിരുന്നു രീതി.
ഉരഗങ്ങളേക്കാള്‍ മുന്‍പേ ഭൂമിയില്‍ വന്ന മീനുകളിലാകട്ടെ ആണ്‍ മീന്‍ വെള്ളത്തിലേക്ക് ബീജം വിതറുകയാണു മുഖ്യ ബീജാധാന രീതി, പെണ്‍ മീനിന്റെ ക്ലോയേക്ക എന്ന യോനിക്കു സമാനമായ അവയവത്തിലേക്ക് ലിംഗം കയറ്റിയുള്ള രതി വളരെ അപൂര്‍വ്വമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും ആണ്‍ മീനും പെണ്‍ മീനും വെള്ളത്തിലേക്ക് ബീജവും അണ്ഡവും വിസര്‍ജ്ജിക്കുകയാണു ചെയ്യുന്നത്. അവിടെക്കിടന്നാണ് അവ പരസ്പരം സങ്കലനം നടന്ന് മുട്ടയായും മീന്‍കുഞ്ഞായും രൂപപ്പെടുന്നത്.
എന്നാല്‍ മേറ്റര്‍പീസീസും ഇന്‍സൈസോസ്ക്യൂട്ടവും പറയുന്ന കഥ മറ്റൊന്നാണ്: 40 കോടിക്കൊല്ലങ്ങള്‍ മുന്‍പേ തന്നെ ലിംഗങ്ങളുടെ സംയോഗത്തിലൂടെയുള്ള രതിയും ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന രീതിയും ഫാഷനായിരുന്നുവെന്ന് ! ഈ വര്‍ഗ്ഗത്തിലെ ആണ്‍മീനുകളുടെ പിന്‍‌തുഴകളുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ലിംഗത്തിനു സമാനമായ, സ്രാവിലും മറ്റും ക്ലാസ്പറുകള്‍ (ആലിംഗകം) എന്ന് വിളിക്കുന്ന, ഒരവയവം അധികമായി കണ്ടെത്തി. പിന്‍തുഴകള്‍ (pelvic fins) രൂപാന്തരം സംഭവിച്ചാണു ഉരഗങ്ങളിലും നാല്‍ക്കാലികളിലും മറ്റ് ഉയര്‍ന്ന ശ്രേണിയിലെ കശേരുകികളിലും കാലുകളായത് എന്ന് ഓര്‍ക്കുക. പ്ലേക്കോഡേര്‍മി അമ്മമാര്‍ ഗര്‍ഭം ഉള്ളില്‍ ധരിക്കണമെങ്കില്‍ അതിനര്‍ഥം ബീജാധാനം സ്ത്രീശരീരത്തിനുള്ളില്‍ നടന്നുവെന്നാണല്ലോ- അതിനു ലിംഗം പോലെയൊരു അവയവം സാധാരണഗതിക്ക് ആവശ്യമാണുതാനും. അതാണ് പുതിയകണ്ടുപിടിത്തങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.
ഫോസില്‍ ആയ അമ്മമത്സ്യത്തിന്റെയുള്ളില്‍ കാണപ്പെട്ട കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍
ലൈംഗികബന്ധം പ്രാക്തനലോകത്ത്
പ്ലേക്കോഡെര്‍മുകള്‍ എന്നറിയപ്പെടുന്ന, ഇന്നത്തെ സ്രാവുകളുമായി പൂര്‍വ്വിക ബന്ധമുള്ള, വലിയൊരു കുടുംബം മീനുകളുടെ ഉപവര്‍ഗ്ഗമാണ് റ്റിക്ടോഡോണ്ടുകള്‍. ഈ റ്റിക്ടോഡോണ്ട് ഉപവര്‍ഗ്ഗത്തില്‍ത്തന്നെ ഒരു കുടുംബത്തിലാണു മേറ്റര്‍പീസീസ് എന്ന “അമ്മ”മത്സ്യം ഉള്‍പ്പെടുന്നത്. പടച്ചട്ടപോലുള്ള പരന്ന അസ്ഥികളാല്‍ തലയും നെഞ്ചും പൊതിയപ്പെട്ടിരിക്കുന്ന ശരീരമാണ് പ്ലേക്കോഡെര്‍മുകളുടേത്. നെഞ്ചിനു പുറകോട്ടുള്ള ശരീരം മൃദുവും ചെതുമ്പല്‍ നിറഞ്ഞതുമാണ്. ചെകിളപ്പൂക്കളില്‍ രണ്ടെണ്ണം കട്ടിയേറിയ താടിയെല്ലുകളായി മാറിയിട്ടുണ്ട് ഇവയില്‍. താടിയെല്ലുകളുടെ കട്ടിയും അവയില്‍ നിന്ന് ഉന്തിനില്‍ക്കുന്ന പല്ലുകളും സൂചിപ്പിക്കുന്നത് ഈ മീനുകള്‍ കാഠിന്യമേറിയ തോടുകളുള്ള കക്കപോലുള്ള കടല്‍ ജന്തുക്കളെയാവാം തിന്നിരുന്നത് എന്നാണ്.
ആണ്‍ പ്ലേക്കോഡേര്‍മുകളില്‍ പൊതുവേ “ലിംഗ”സമാനമായ ക്ലാസ്പറുകള്‍ എല്ലുള്ളവയും കട്ടിയാര്‍ന്നതുമാണ്. അത് പെണ്‍ മീനില്‍ കുത്തിത്തിരുകുമ്പോള്‍ ചില്ലറയല്ലാത്ത വേദനയുണ്ടായിരുന്നിരിക്കാം- ചുരുക്കത്തില്‍ ലൈംഗികബന്ധംഒരുതരം മല്‍‌പ്പിടിത്തമായിരുന്നിരിക്കാം ഇവരില്‍. ഈ ‘സാധനം’ വച്ച് എങ്ങനെയാവും ആണ്‍ പ്ലേക്കോഡെര്‍മുകള്‍ പെണ്‍‌മീനിനെ ലൈംഗികബന്ധത്തിനിടയ്ക്ക് കുതറിപ്പോകാതെ പിടിച്ചു നിര്‍ത്തിയിട്ടുണ്ടാവുക ? അതിനും ശാസ്ത്രം ചില ഊഹങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. പിന്‍‌തുഴകള്‍ക്ക് അടിയിലായിട്ടാണല്ലോ മീനിന്റെ “ലിംഗം” അഥവാ ക്ലാസ്പറുകള്‍. മീനുകളില്‍ ഈ പിന്‍‌തുഴകളെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ജീന്‍ സംഘാതങ്ങള്‍ തന്നെ ലൈംഗികാവയവങ്ങളും താടിയെല്ലും (jaws) ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന് ചില ജനിതകവിശകലനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആണ്‍സ്രാവുകള്‍ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്ന ക്ലാസ്സ്പറുകള്‍, പില്‍ക്കാലജീവികളില്‍ കാലുകളായി രൂപാന്തരപ്പെട്ട പിന്‍തുഴകള്‍ എന്നിവ
മീനുകളില്‍ ലിംഗം കയറ്റിയുള്ള രതിയില്‍ ആണും പെണ്ണും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നാണ് കാര്യം സാധിക്കുന്നത് (ചിത്രം കാണുക). ഈ പടുതിയില്‍ കിടക്കുമ്പോള്‍ ആണ്‍ സ്രാവുകള്‍ പലതും വായകൊണ്ട് പെണ്‍സ്രാവുകളുടെ പിന്‍‌തുഴകളെ കടിച്ചു പിടിക്കാറുണ്ട്. താടിയെല്ലുകള്‍ ആദ്യമായി ഒരു ജന്തുവര്‍ഗ്ഗത്തില്‍ കാണപ്പെട്ടത് പ്ലേക്കോഡെര്‍മുകളിലാണ്. ഇതെല്ലാം കൂടി കൂട്ടിവായിക്കുന്ന പ്രഫസര്‍ ജോണ്‍ ലോംഗിന്റെ സിദ്ധാന്തം ഇങ്ങനെയാണ് : താടിയെല്ലുകളും, ആദിമ ലിംഗങ്ങളും ഒക്കെ ഒരേ ഉപയോഗവുമായി ബന്ധപ്പെട്ടാവണം പരിണമിച്ചുണ്ടായത്, ചുരുങ്ങിയ പക്ഷം പ്ലേക്കോഡെര്‍മുകളിലെങ്കിലും. ഭക്ഷണത്തെ കടിച്ചുപൊട്ടിക്കാനും ചവച്ചരയ്ക്കാനുമാണ് താടിയെല്ലുകള്‍ ആവിര്‍ഭവിച്ചത് എന്നാണു സാമാന്യബുദ്ധി കൊണ്ട് നാം ഊഹിക്കുന്നതെങ്കിലും ഒരുപക്ഷേ പ്ലേക്കോഡെര്‍മി മീനുകളുടെ ‘ഗാന്ധര്‍വ്വ’ങ്ങള്‍ക്കാണ് അവ ഉപകരിച്ചിരുന്നതെങ്കിലോ ? പ്രഫസര്‍ ജോണ്‍ ലോംഗ് ചോദിക്കുന്നു.
ലൈംഗികവേഴ്ചയിലേര്‍പ്പെട്ട പ്ലാക്കോഡെര്‍മി മത്സ്യങ്ങള്‍ മുകളില്‍ ആണും താഴെ മലര്‍ന്ന് പെണ്ണും
ഇതു പറയുമ്പോഴും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പ്ലേക്കോഡെര്‍മുകളില്‍ ആവണമെന്നില്ല ആദ്യമായി ലൈംഗികബന്ധവും ഗര്‍ഭധാരണവും പ്രസവവും ആവിര്‍ഭവിച്ചത്. പ്ലേക്കോഡേര്‍മുകളില്‍ നിന്ന് പില്‍ക്കാലത്ത് ശാഖകളായി പിരിഞ്ഞ മത്സ്യങ്ങളില്‍ നിന്നാവണമെന്നുമില്ല പിന്നീടുണ്ടായ നാല്‍ക്കാലി/ഇരുകാലി ജന്തുക്കളിലേക്ക് ഈ പ്രജനനരീതി പകര്‍ന്നു കിട്ടിയതും. പല ആവര്‍ത്തി ഈ രീതിയിലുള്ള രതിയും പ്രസവവും മീനുകളില്‍ത്തന്നെ ആവിര്‍ഭവിച്ചിട്ടുണ്ടാവാം. ഇങ്ങനെ പരസ്പരം നേരിട്ട് ബന്ധമില്ലാത്ത ജന്തുവര്‍ഗ്ഗങ്ങള്‍ ഒരേപൊലുള്ളതോ സമാനമായതോ ആയ ശരീര ഡിസൈനിലേക്കും ശരീരപ്രക്രിയയിലേക്കും എത്തിപ്പെടുന്നതിനെ അഭിസരണ പരിണാമം (convergent evolution) എന്നാണു പറയുന്നത്. ഷഡ്പദങ്ങളിലും പക്ഷികളിലും വവ്വാലുകളിലും പറക്കാന്‍ ചിറക് പരിണമിച്ചുണ്ടായത് ‘അഭിസരണ’ത്തിന്റെ ഉദാഹരണമാണ്.
ഒക്ടോബര്‍ 10-13 തീയതികളില്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ നടന്ന Society of Vertebrate Paleontologyയുടെ 70-ആം വാര്‍ഷികത്തിലാണ് പ്രഫസര്‍ ജോണ്‍ ലോംഗ് തന്റെ കണ്ടെത്തലുകളവതരിപ്പിച്ചത്.

അച്ഛന്‍ ഹോമോസാപ്പിയന്‍, അമ്മ നിയാണ്ടര്‍താല്‍?


    ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യരെല്ലാം മണ്മറഞ്ഞുപോയ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെകൂടി പിന്മുറക്കാരാണെന്ന രസകരമായ കണ്ടെത്തലുമായാണ്‌ 'മോളിക്യുലാര്‍ ബയോളജി ആന്റ് ഇവൊലൂഷന്‍' എന്ന ജേര്‍ണലിന്റെ ജൂലായ് മാസലക്കം പുറത്തു വന്നിരിക്കുന്നത്. ഹോമോ സാപ്പിയെന്‍സ് എന്ന ആധുനികമനുഷ്യരും ഹോമോ നിയാണ്ട്രതാലെന്‍സിസ് എന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരും തമ്മില്‍ വര്‍ണസങ്കരമുണ്ടായിട്ടില്ലെന്ന ഏറെനാള്‍ നീണ്ട തര്‍ക്കത്തിനും ഇതോടെ വിരാമമാകുകയാണ്‌. ഇവര്‍ തമ്മില്‍ ജനിതകസങ്കരമുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല നിയാണ്ടര്‍താലുകള്‍ ഒരു വംശമെന്ന നിലയില്‍ ഒരുപക്ഷേ ആധുനിക മനുഷ്യനിലേക്ക് ലയിച്ചുചേര്‍ന്നിരിക്കാം എന്ന സംശയവും ബലപ്പെടുത്തുകയാണ്‌ പുതുപഠനം.
    ഡേമിയന്‍ ലാബുഡയുടെ നേതൃത്വത്തില്‍ മോണ്ട്രിയല്‍ സര്‍വകലാശാലയിലെ പീഡിയാട്രിക്സ് വിഭാഗത്തിലെയും സെയ്ന്റ് ജസ്റ്റിന്‍ റിസര്‍ച്ച് സെന്ററിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യവംശങ്ങളിലെല്ലാം എക്സ് ക്രോമസോമിലെ ചില ഭാഗങ്ങള്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യരില്‍ നിന്നു വരുന്നവയാണെന്ന് പുതിയ പഠനം സ്ഥിരീകരിക്കുന്നു. ആധുനികമനുഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നു പുറത്തുകടന്ന് ലോകമാകെ വ്യാപിക്കുന്നതിനിടെ മധ്യേഷ്യയില്‍ വെച്ചാകാം ഈ ജനിതകസങ്കലനം നടന്നിരിക്കുക എന്നാണു ഗവേഷണസംഘത്തിന്റെ അനുമാനം.
    ഏതാണ്ട് 400,000 മുതല്‍ 800,000 വരെ വര്‍ഷം മുന്‍പാണ് നിയാണ്ടര്‍ത്താലുകളുടെ പൂര്‍വികര്‍ ആഫ്രിക്ക വിടുന്നത്. ഫോസില്‍ പഠനങ്ങള്‍ കാണിക്കുന്നത്, ഇന്നത്തെ ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും റഷ്യയും അടങ്ങുന്ന ഭൂവിഭാഗത്തിലാണ്‌ നിയാണ്ടര്‍ത്താലുകളുടെ  പരിണാമവും വംശവ്യാപനവും നടന്നതെന്നാണ്‌.
    നിലവിലെ കണ്ടെത്തലുകളനുസരിച്ച് നിയാണ്ടര്‍താലുകള്‍ക്ക് ഭാഷയുടെ ജീനുകളും, സംഗീതാദി കലകളിലും ഉപകരണനിര്‍മ്മാണത്തിലും നൈപുണ്യവുമുണ്ടായിരുന്നു. സ്വാഭാവികമായും ഇതൊക്കെ നിയാണ്ടര്‍ത്താലുകളെ ആധുനികമനുഷ്യര്‍ക്ക് ആകര്‍ഷണീയരാക്കിയിരുന്നിരിക്കാം.
    ഏതാണ്ട് 30,000 വര്‍ഷങ്ങള്‍ക്കിപ്പുറം നിയാണ്ടര്‍താലുകള്‍ ഫോസില്‍ക്കൂട്ടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്‌. ആ കാലത്തോടെ അവര്‍ക്ക് സമ്പൂര്‍ണ വംശനാശം സംഭവിക്കുകയോ അല്ലെങ്കില്‍ ക്രമേണ വര്‍ധിച്ചു വന്ന ആധുനികമനുഷ്യസമൂഹത്തിലേക്ക് ലയിക്കുകയോ ചെയ്തിരിക്കാമെന്നാണ്‌ ഇതുവരെയുള്ള അനുമാനങ്ങള്‍. 80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക മനുഷ്യനുമായുള്ള നിയാണ്ടര്‍താലുകളുടെ വേഴ്ചയും ജനിതക സങ്കലനവും ആരംഭിച്ചിട്ടുണ്ടാകാമെന്നാണു ഫോസില്‍ തെളിവുകള്‍ നല്‍കിയിരുന്ന സൂചന. ഇത് ശരിവയ്ക്കുകയാണ്‌ കനേഡിയന്‍ ഗവേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
    ഏതാണ്ട് ഒരു ദശകം മുന്നെ ലാബുഡയും സഹപ്രവര്‍ത്തകരും മനുഷ്യരിലെ എക്സ് ക്രോമസോമിലെ ഒരു ഭാഗം, (ഹാപ്ലോടൈപ്പ്) വ്യത്യസ്തമാണെന്നു കണ്ടതിനെത്തുടര്‍ന്ന് ഇതിന്റെ ഉറവിടം തേടി പോയതാണ് ഈ അന്വേഷണത്തിന്റെ തുടക്കം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡേവിഡ് റൈഷും സംഘവും 2010-ല്‍ നിയാണ്ടര്‍ത്താല്‍ ജീനോം മുഴുവനായി സീക്വന്‍സ് ചെയ്തു പ്രസിദ്ധപ്പെടുത്തി. ക്രോയേഷ്യയിലും ചുറ്റുവട്ടങ്ങളില്‍ നിന്നുമായി ശേഖരിക്കപ്പെട്ട നിയാണ്ടര്‍താല്‍ അസ്ഥികളില്‍ നിന്നാണ്‌ ഇതിനുള്ള ജനിതകവസ്തു വേര്‍തിരിച്ചത്. ഈ അറിവാണ്‌ ലാബുഡയും സംഘവും പ്രയോജനപ്പെടുത്തിയത്. നിയാണ്ടര്‍ത്താലുകളുടെയും വിവിധ ഭൂഖണ്ഡങ്ങളിലെ ആധുനികമനുഷ്യരുടെയും ജനിതകത്തില്‍ എക്സ് ക്രോമസോമിലെ ഈ പ്രത്യേക ഹാപ്ലോടൈപ്പിന്റെ സാന്നിധ്യം എങ്ങനെയുണ്ടെന്ന് നോക്കാന്‍ ഇതു സാധിച്ചു. ഉപസഹാറന്‍ ആഫ്രിക്കക്കാരിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍  നിന്നുള്ളവരിലും ഈ ഹാപ്ലോടൈപ്പിന്റെ സാന്നിധ്യമുള്ളതായി കണ്ടു.
    "മനുഷ്യരുടെ പൂര്‍വികരും നിയാണ്ടര്‍ത്താലുകളും തമ്മിലുള്ള കൂടിച്ചേരലില്‍ നിന്നാണ് ഈ ഹാപ്ലോടൈപ്പ് മനുഷ്യരിലെത്തിയതെന്നതിനു സംശയമില്ല. ഈ മേഖലയിലെ കൂടുതല്‍ പഠനങ്ങള്‍ വിശദവിവരങ്ങളിലെത്തിച്ചേരാന്‍ സഹായിക്കും," ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിക്ക് പാറ്റേഴ്സണ്‍ പറയുന്നു. "നിലവിലില്ലാത്ത ഒരു വംശത്തില്‍ നിന്നു ലഭിച്ചതാകാന്‍ സാധ്യതയുള്ള ഇതുപോലൊരു ജനിതക വ്യതിയാനം ആഫ്രിക്കന്‍-ഇതര വംശജരില്‍ ആദ്യം തിരിച്ചറിഞ്ഞത് ലാബുഡയും സംഘവുമായിരുന്നു. നിയാണ്ടര്‍ത്താലിന്റെ ജീനോം അടയാളപ്പെടുത്തുന്നതിനു മുന്‍പായിരുന്നു അത്. ഇന്ന് നിയാണ്ടര്‍ത്താല്‍ ജനിതകഘടനയെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ അവരാദ്യം പറഞ്ഞതു തന്നെ പൂര്‍ണമായും ശരിയായിരുന്നു എന്നു വ്യക്തമാകുന്നു," 2010ല്‍ നിയാണ്ടര്‍താല്‍ ജനിതകം അനാവരണം ചെയ്ത സംഘത്തിലെ പ്രഫ: ഡേവിഡ് റൈഷ് ചൂണ്ടിക്കാട്ടുന്നു.
    ഹോമോ നിയാണ്ടര്‍താലെന്‍സിസ് എന്ന നിയാണ്ടര്‍താല്‍ മനുഷ്യര്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയും തെക്കന്‍ സൈബീരിയയും വരെ വ്യാപിച്ചുകിടക്കുന്ന അതികഠിനമായ കാലാവസ്ഥകളുള്ള ഒരു ഭൂപ്രദേശത്ത് സഹസ്രാബ്ദങ്ങളോളം ജീവിക്കുകയും വംശവ്യാപനം നടത്തുകയും ചെയ്തവരാണ്‌. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ പൂര്‍‌വികര്‍ക്ക് യൂറോപ്പിലേതു പോലുള്ള കഠിനമായ, തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിലഭിച്ചത് ഒരുപക്ഷേ നിയാണ്ടര്‍താലുകളുമായുള്ള സങ്കരണം വഴിയായിരിക്കാം എന്നാണ്‌ ഡേമിയന്‍ ലാബുഡ അടക്കമുള്ള ജനിതകവിദഗ്ധരുടെ ഊഹം.