Tuesday, May 22, 2012

വേദനകലര്‍ന്ന ആദ്യാനുഭവം, ചില പ്രാചീന ജലകേളികള്‍


താന്‍ ആരാണ് എന്ന ചോദ്യം കഴിഞ്ഞാല്‍ ഒരുപക്ഷേ മനുഷ്യനെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചോദ്യമായിരിക്കണം രതിയുടെ ഉള്ളുകള്ളികളെക്കുറിച്ചുള്ളത്. എവിടെ മുതലാണ് ജന്തുലോകത്ത് രതിവേഴ്ച ആരംഭിച്ചത് ? ആദ്യമായി ലൈംഗികവേഴ്ചയിലൂടെ പെണ്ണിന്റെ ശരീരത്തിനുള്ളില്‍ ഭ്രൂണമുണ്ടാവുകയും അതിനെ പ്രസവിക്കുകയും ചെയ്തത് ഏത് വര്‍ഗ്ഗത്തിലെ ജന്തുക്കളാവാം ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ശാസ്ത്രത്തിന്റെ ഉത്തരമാണ് പുരാജീവിവിജ്ഞാനീയത്തിലൂടെ (പേലിയന്റോളജി) നമുക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
40 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലിനടിയിലായിരുന്ന ഒരു ഭൂവിഭാഗമാണ് വടക്ക് പടിഞ്ഞാറന്‍ ഓസ്റ്റ്രേലിയയിലെ ഗോഗോ എന്നുപേരുള്ള ശിലാഭിത്തി. ഇന്നതൊരു സമതല മരുഭൂമിയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് ചത്ത ജലജീവികള്‍ സാഗരത്തിന്റെ അടിത്തട്ടില്‍ വീഴുകയും അവയ്ക്കു ചുറ്റുമുള്ള മണ്ണാല്‍ മൂടപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ചുണ്ണാമ്പുകല്ലുകളുടെ "പേടകങ്ങള്‍ക്കു"ള്ളില്‍ അടക്കപ്പെട്ടിരുന്ന അക്ഷരാര്‍ത്ഥത്തില്‍ ശിലകളായി മാറിയ 'മൃതദേഹങ്ങള്‍' ആണ് പുരാജീവിശാസ്ത്രജ്ഞര്‍ ശേഖരിച്ച്, ചുരണ്ടിയും മാന്തിയും വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് പുനഃസൃഷ്ടിക്കുന്ന ഫോസിലുകള്‍. ഒരര്‍ത്ഥത്തില്‍ ഫോസിലുകളെ കാലം തീര്‍ത്തുവയ്ക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്നുവിളിക്കാം; പുരാതന ജീവിലോകത്തിന്റെ പല അവസ്ഥാന്തരങ്ങളെയാണ് അവയോരോന്നും ചെപ്പിലെന്ന പോലെ ഒളിപ്പിച്ചിരിക്കുന്നത്.
ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് കടലിനടിയിലായിരുന്നതും ഇന്ന് ഭൂപ്രതലത്തില്‍ കാണാവുന്നതുമായ ഭൂവിഭാഗങ്ങളൊക്കെ ഫോസിലുകളുടെ കാര്യത്തില്‍ സമ്പന്നമാണ് പൊതുവേ. രണ്ട് കാരണങ്ങളുണ്ട് അതിന്: ഒന്ന്, സാഗരത്തിന്റെ ആഴങ്ങളില്‍ ഓക്സിജന്‍ കുറവാണ്, മൃതശരീരം വേഗം അഴുകിപ്പോകുന്നില്ല; രണ്ട്, സാഗരത്തിന്റെ അടിത്തട്ടുകളില്‍ പെട്ടുപോകുന്ന ശവശരീരം ചുണ്ണാമ്പുകല്ലുകളാല്‍ പൊതിയപ്പെട്ട് സംരക്ഷിതമായിരിക്കും - പലപ്പോഴും ഞെരുങ്ങിപ്പരന്ന് പോകാത്ത, ത്രിമാനരൂപത്തില്‍ത്തന്നെ ശിലാരൂപ ശരീരങ്ങള്‍ ലഭിക്കും.
ഗോഗോ ശിലാഭിത്തിപ്രദേശം ഇക്കാര്യത്തില്‍ ഒരു പുരാജീവിശാസ്ത്രജ്ഞന്റെ ഏദന്‍ തോട്ടമാണ് ! 1979ല്‍ സര്‍ ഡേവിഡ് ആറ്റന്‍ബറോ ആണ് Life on Earth എന്ന വിഡിയോ സീരീസിലൂടെ പുരാജീവിശാസ്ത്രലോകത്തിനു ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയത്. ഇവിടെ, വലിയ വെള്ളാരങ്കല്ലുകളുടെ ആകൃതിയുള്ള, നോഡ്യൂളുകള്‍ എന്ന് പുരാജീവിശാസ്ത്രക്കാര്‍ വിളിക്കുന്ന, ശിലകള്‍ക്കുള്ളില്‍ നിന്ന് നിങ്ങള്‍ക്ക് 35 - 40 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള മത്സ്യശരീരങ്ങള്‍ കിട്ടാം. ഈ ഉരുളന്‍ ചുണ്ണാമ്പുകല്ലുകളെ പൊടിക്കാതെ തന്നെ അവയില്‍ "കുടുങ്ങിക്കിടക്കുന്ന" ഫോസിലുകളെ വേര്‍തിരിക്കാന്‍ ഒരു ലളിത വിദ്യയുണ്ട് -- വളരെ നേര്‍ത്ത അസീറ്റിക് ആസിഡില്‍ ചുണ്ണാമ്പിനെ ലയിപ്പിക്കുക. നേര്‍പ്പിച്ച അസീറ്റിക് ആസിഡ് എന്ന് പറയുമ്പോള്‍ ഏതാണ്ട് നമ്മുടെ വിനാഗിരി പോലെ ഒരു ലായനിയാണത്!
ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വിക്റ്റോറിയ മ്യൂസിയത്തിലെ പ്രഫസര്‍ ജോണ്‍ ലോംഗിന്റെ ഗവേഷണസംഘത്തിനു അങ്ങനെ ലഭിച്ച ഒരു അമൂല്യനിധിയില്‍ നിന്നാണ് രതിയുടെ ജീവശാസ്ത്ര സമസ്യകള്‍ക്കുള്ള ചില ഉത്തരങ്ങള്‍ കിട്ടുമാറായത്.
ഒരു അമ്മ മത്സ്യത്തിന്റെ ഈറ്റു നോവ്
ഗോഗോ ശിലാഭിത്തി ഭൂമിയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെ നേതൃത്വത്തില്‍ നടന്ന ഫോസില്‍ പര്യവേക്ഷണത്തിനിടെ 2005ല്‍ ടീമംഗം ലിന്‍സേ ഹാച്ചര്‍ 38 കോടിവര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മത്സ്യത്തിന്റെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കിയ ജോണ്‍ ലോംഗും കൂട്ടരും ഇത് അത്യപൂര്‍വ്വമായൊരു പ്രതിഭാസത്തിന്റെ നിശ്ചലദൃശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. പ്ലേക്കോഡെര്‍മുകളെന്നറിയപ്പെടുന്ന, 30 കോടിയോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍ണമായും വംശനാശം സംഭവിച്ചത് എന്ന് കരുതപ്പെടുന്ന, മത്സ്യവര്‍ഗ്ഗത്തിലെ ഒരു അമ്മ മത്സ്യമായിരുന്നു അവര്‍ ചികഞ്ഞുപോയ ചുണ്ണാമ്പുകല്ലിനുള്ളില്‍. അമ്മ മത്സ്യത്തിനുള്ളില്‍ ഒരു കുഞ്ഞ് മത്സ്യഭ്രൂണവും ! മീന്‍കുട്ടിയാകട്ടെ അമ്മയുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് ഒരു 'പൊക്കിള്‍ക്കൊടി' വഴിയാണ്!
പ്രൊഫ. ജോണ്‍ ലോംഗ്
വളരെക്കാലമായി ഈ വര്‍ഗത്തിലെ മത്സ്യങ്ങള്‍ കുഞ്ഞുങ്ങളെ ഉള്ളില്പേറുകയും പ്രസവിച്ചുവളര്‍ത്തുകയും ചെയ്യുന്നവയാണെന്ന് ശാസ്ത്രലോകം സംശയിച്ചിരുന്നു, എന്നാല്‍ ഇതുപോലെ കാലം എടുത്ത ഫോട്ടോ കണക്കെ ഒരു പ്രത്യക്ഷ തെളിവ് ഇതാദ്യമായിരുന്നു. 2008ല്‍ ഈ കണ്ടെത്തല്‍ നേച്ചര്‍ വാരികയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെയും പശ്ചിമ ഒസ്റ്റ്രേലിയ സര്‍വ്വകലാശാലയിലെ ഡോ: കേറ്റ് ട്രിനാജെസ്റ്റിക്കിന്റെയും പേരില്‍ പ്രബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ടു. അമ്മ മീനിനു ആ പേരിന്റെ അര്‍ഥം തന്നെ വരുന്ന “മേറ്റര്‍പീസീസ്” (മേറ്റര്‍ = മാതൃ = അമ്മ; പീസീസ് = മത്സ്യം) എന്ന് പേരുമിട്ടു. ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയ ഡേവിഡ് ആറ്റണ്‍‌ബറോയെ ആദരിക്കുന്നതിനായി “ആറ്റന്‍ബറോയി” എന്ന് സ്പീഷീസ് നാമവും നിശ്ചയിച്ചു. മേറ്റര്‍പീസീസ് ആറ്റന്‍ബറോയി (Materpiscis attenboroughi) - ലോകത്തിലിന്നോളം അറിയപ്പെടുന്ന ഏറ്റവും പഴയ ഗര്‍ഭിണി അമ്മ !
പ്രാചീനമത്സ്യങ്ങളില്‍ ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരേയും ഈ കണ്ടെത്തല്‍ ഉദ്വേഗഭരിതരാക്കി. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ മത്സ്യ ഫോസില്‍ ക്യുറേറ്ററായ ഡോ: സെറീന ജോഹാന്‍സണും ഇങ്ങനെ ത്രില്ലടിച്ചവരില്‍ പെടുന്നു. പ്രഫ: ലോംഗിന്റെ സംഘം ഫോസില്‍ ശേഖരിച്ച ഗോഗോ പ്രദേശത്തുനിന്നുതന്നെയുള്ള മറ്റുചില ഫോസിലുകള്‍ ലണ്ടന്‍ മ്യൂസിയത്തിലുണ്ട്. ഇതില്‍ വളരെ പ്രത്യേകതയുള്ള ഒരെണ്ണം, 1986ല്‍ കിട്ടിയ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈ (Incisoscutum ritchei) എന്ന് പേരിട്ടിരിക്കുന്ന സ്പീഷിസിലെ ഒരു മീനാണ്. ആ മീനിന്റെ വയറ്റിലായി ഒരു കുഞ്ഞുമീന്റെ അവശിഷ്ടമുണ്ട്. ഇത്രകാലവും പുരാജീവിശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് വലിയമീന്‍ വിഴുങ്ങിയ മറ്റൊരു ചെറിയ മീന്‍ മാത്രമാണതെന്നായിരുന്നു. ഓസ്റ്റ്രേലിയന്‍ സംഘം "അമ്മമത്സ്യ"ത്തിന്റെ ഗര്‍ഭരഹസ്യം വെളിവാക്കിയതോടെ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈയുടെ ശിലാഭവിച്ച ശരീരം സെറീന ജൊഹാന്‍സണ്‍ വീണ്ടും സൂക്ഷ്മഗവേഷണത്തിനായി പൊടിതട്ടിയെടുത്തു - അകത്തുകിടക്കുന്ന ചെറുമത്സ്യം, വലിയ മീന്‍ വിഴുങ്ങിയതല്ല, അതിന്റെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞിട്ടില്ല, ഏതാണ്ടു മുഴുവനുമുണ്ട് - അതേ, അത് മറ്റൊരു ഭ്രൂണമായിരുന്നു, മെറ്റര്‍ പീസീസിലുണ്ടായിരുന്ന ഭ്രൂണത്തേക്കാള്‍ വളര്‍ച്ച നേടിയ ഭ്രൂണം !
സെറീന ജൊഹാന്‍സണ്‍
മുപ്പത്തെട്ടു കോടി വര്‍ഷം പഴക്കമുള്ള ഒരു ഗാന്ധര്‍വ്വം
പുതിയ അമ്മമത്സ്യം കൂടുതല്‍ അത്ഭുതങ്ങളിലേക്കാണു കവാടം തുറന്നത്. ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുകയും ആ കുഞ്ഞ് സാമാന്യം നല്ല വളര്‍ച്ചയെത്തിയ ശേഷം പ്രസവിക്കുകയും ചെയ്യുന്ന ശീലം ജന്തുക്കളില്‍ ആവിര്‍ഭവിച്ചത് ഉരഗങ്ങള്‍ക്കും (reptiles) സസ്തനികള്‍ക്കും (mammals) ഇടയ്ക്കുള്ള ഏതോ ഘട്ടത്തിലാണെന്നായിരുന്നു ഇതുവരെ നാം കരുതിയിരുന്നത്. അതായത് ഉരഗങ്ങളുടെ മഹായുഗമെന്നറിയപ്പെടുന്ന മീസോസോയിക് കല്പത്തിലേത് - ഏതാണ്ട് 25 കോടി കൊല്ലങ്ങള്‍ മുതല്‍ 6.5 കോടി കൊല്ലങ്ങള്‍ മുന്‍പുവരെ. അതിനു മുന്‍പ് മുട്ടയിട്ട് കുഞ്ഞിനെ ജനിപ്പിക്കലായിരുന്നു രീതി.
ഉരഗങ്ങളേക്കാള്‍ മുന്‍പേ ഭൂമിയില്‍ വന്ന മീനുകളിലാകട്ടെ ആണ്‍ മീന്‍ വെള്ളത്തിലേക്ക് ബീജം വിതറുകയാണു മുഖ്യ ബീജാധാന രീതി, പെണ്‍ മീനിന്റെ ക്ലോയേക്ക എന്ന യോനിക്കു സമാനമായ അവയവത്തിലേക്ക് ലിംഗം കയറ്റിയുള്ള രതി വളരെ അപൂര്‍വ്വമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും ആണ്‍ മീനും പെണ്‍ മീനും വെള്ളത്തിലേക്ക് ബീജവും അണ്ഡവും വിസര്‍ജ്ജിക്കുകയാണു ചെയ്യുന്നത്. അവിടെക്കിടന്നാണ് അവ പരസ്പരം സങ്കലനം നടന്ന് മുട്ടയായും മീന്‍കുഞ്ഞായും രൂപപ്പെടുന്നത്.
എന്നാല്‍ മേറ്റര്‍പീസീസും ഇന്‍സൈസോസ്ക്യൂട്ടവും പറയുന്ന കഥ മറ്റൊന്നാണ്: 40 കോടിക്കൊല്ലങ്ങള്‍ മുന്‍പേ തന്നെ ലിംഗങ്ങളുടെ സംയോഗത്തിലൂടെയുള്ള രതിയും ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന രീതിയും ഫാഷനായിരുന്നുവെന്ന് ! ഈ വര്‍ഗ്ഗത്തിലെ ആണ്‍മീനുകളുടെ പിന്‍‌തുഴകളുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ലിംഗത്തിനു സമാനമായ, സ്രാവിലും മറ്റും ക്ലാസ്പറുകള്‍ (ആലിംഗകം) എന്ന് വിളിക്കുന്ന, ഒരവയവം അധികമായി കണ്ടെത്തി. പിന്‍തുഴകള്‍ (pelvic fins) രൂപാന്തരം സംഭവിച്ചാണു ഉരഗങ്ങളിലും നാല്‍ക്കാലികളിലും മറ്റ് ഉയര്‍ന്ന ശ്രേണിയിലെ കശേരുകികളിലും കാലുകളായത് എന്ന് ഓര്‍ക്കുക. പ്ലേക്കോഡേര്‍മി അമ്മമാര്‍ ഗര്‍ഭം ഉള്ളില്‍ ധരിക്കണമെങ്കില്‍ അതിനര്‍ഥം ബീജാധാനം സ്ത്രീശരീരത്തിനുള്ളില്‍ നടന്നുവെന്നാണല്ലോ- അതിനു ലിംഗം പോലെയൊരു അവയവം സാധാരണഗതിക്ക് ആവശ്യമാണുതാനും. അതാണ് പുതിയകണ്ടുപിടിത്തങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.
ഫോസില്‍ ആയ അമ്മമത്സ്യത്തിന്റെയുള്ളില്‍ കാണപ്പെട്ട കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍
ലൈംഗികബന്ധം പ്രാക്തനലോകത്ത്
പ്ലേക്കോഡെര്‍മുകള്‍ എന്നറിയപ്പെടുന്ന, ഇന്നത്തെ സ്രാവുകളുമായി പൂര്‍വ്വിക ബന്ധമുള്ള, വലിയൊരു കുടുംബം മീനുകളുടെ ഉപവര്‍ഗ്ഗമാണ് റ്റിക്ടോഡോണ്ടുകള്‍. ഈ റ്റിക്ടോഡോണ്ട് ഉപവര്‍ഗ്ഗത്തില്‍ത്തന്നെ ഒരു കുടുംബത്തിലാണു മേറ്റര്‍പീസീസ് എന്ന “അമ്മ”മത്സ്യം ഉള്‍പ്പെടുന്നത്. പടച്ചട്ടപോലുള്ള പരന്ന അസ്ഥികളാല്‍ തലയും നെഞ്ചും പൊതിയപ്പെട്ടിരിക്കുന്ന ശരീരമാണ് പ്ലേക്കോഡെര്‍മുകളുടേത്. നെഞ്ചിനു പുറകോട്ടുള്ള ശരീരം മൃദുവും ചെതുമ്പല്‍ നിറഞ്ഞതുമാണ്. ചെകിളപ്പൂക്കളില്‍ രണ്ടെണ്ണം കട്ടിയേറിയ താടിയെല്ലുകളായി മാറിയിട്ടുണ്ട് ഇവയില്‍. താടിയെല്ലുകളുടെ കട്ടിയും അവയില്‍ നിന്ന് ഉന്തിനില്‍ക്കുന്ന പല്ലുകളും സൂചിപ്പിക്കുന്നത് ഈ മീനുകള്‍ കാഠിന്യമേറിയ തോടുകളുള്ള കക്കപോലുള്ള കടല്‍ ജന്തുക്കളെയാവാം തിന്നിരുന്നത് എന്നാണ്.
ആണ്‍ പ്ലേക്കോഡേര്‍മുകളില്‍ പൊതുവേ “ലിംഗ”സമാനമായ ക്ലാസ്പറുകള്‍ എല്ലുള്ളവയും കട്ടിയാര്‍ന്നതുമാണ്. അത് പെണ്‍ മീനില്‍ കുത്തിത്തിരുകുമ്പോള്‍ ചില്ലറയല്ലാത്ത വേദനയുണ്ടായിരുന്നിരിക്കാം- ചുരുക്കത്തില്‍ ലൈംഗികബന്ധംഒരുതരം മല്‍‌പ്പിടിത്തമായിരുന്നിരിക്കാം ഇവരില്‍. ഈ ‘സാധനം’ വച്ച് എങ്ങനെയാവും ആണ്‍ പ്ലേക്കോഡെര്‍മുകള്‍ പെണ്‍‌മീനിനെ ലൈംഗികബന്ധത്തിനിടയ്ക്ക് കുതറിപ്പോകാതെ പിടിച്ചു നിര്‍ത്തിയിട്ടുണ്ടാവുക ? അതിനും ശാസ്ത്രം ചില ഊഹങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. പിന്‍‌തുഴകള്‍ക്ക് അടിയിലായിട്ടാണല്ലോ മീനിന്റെ “ലിംഗം” അഥവാ ക്ലാസ്പറുകള്‍. മീനുകളില്‍ ഈ പിന്‍‌തുഴകളെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ജീന്‍ സംഘാതങ്ങള്‍ തന്നെ ലൈംഗികാവയവങ്ങളും താടിയെല്ലും (jaws) ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന് ചില ജനിതകവിശകലനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആണ്‍സ്രാവുകള്‍ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്ന ക്ലാസ്സ്പറുകള്‍, പില്‍ക്കാലജീവികളില്‍ കാലുകളായി രൂപാന്തരപ്പെട്ട പിന്‍തുഴകള്‍ എന്നിവ
മീനുകളില്‍ ലിംഗം കയറ്റിയുള്ള രതിയില്‍ ആണും പെണ്ണും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നാണ് കാര്യം സാധിക്കുന്നത് (ചിത്രം കാണുക). ഈ പടുതിയില്‍ കിടക്കുമ്പോള്‍ ആണ്‍ സ്രാവുകള്‍ പലതും വായകൊണ്ട് പെണ്‍സ്രാവുകളുടെ പിന്‍‌തുഴകളെ കടിച്ചു പിടിക്കാറുണ്ട്. താടിയെല്ലുകള്‍ ആദ്യമായി ഒരു ജന്തുവര്‍ഗ്ഗത്തില്‍ കാണപ്പെട്ടത് പ്ലേക്കോഡെര്‍മുകളിലാണ്. ഇതെല്ലാം കൂടി കൂട്ടിവായിക്കുന്ന പ്രഫസര്‍ ജോണ്‍ ലോംഗിന്റെ സിദ്ധാന്തം ഇങ്ങനെയാണ് : താടിയെല്ലുകളും, ആദിമ ലിംഗങ്ങളും ഒക്കെ ഒരേ ഉപയോഗവുമായി ബന്ധപ്പെട്ടാവണം പരിണമിച്ചുണ്ടായത്, ചുരുങ്ങിയ പക്ഷം പ്ലേക്കോഡെര്‍മുകളിലെങ്കിലും. ഭക്ഷണത്തെ കടിച്ചുപൊട്ടിക്കാനും ചവച്ചരയ്ക്കാനുമാണ് താടിയെല്ലുകള്‍ ആവിര്‍ഭവിച്ചത് എന്നാണു സാമാന്യബുദ്ധി കൊണ്ട് നാം ഊഹിക്കുന്നതെങ്കിലും ഒരുപക്ഷേ പ്ലേക്കോഡെര്‍മി മീനുകളുടെ ‘ഗാന്ധര്‍വ്വ’ങ്ങള്‍ക്കാണ് അവ ഉപകരിച്ചിരുന്നതെങ്കിലോ ? പ്രഫസര്‍ ജോണ്‍ ലോംഗ് ചോദിക്കുന്നു.
ലൈംഗികവേഴ്ചയിലേര്‍പ്പെട്ട പ്ലാക്കോഡെര്‍മി മത്സ്യങ്ങള്‍ മുകളില്‍ ആണും താഴെ മലര്‍ന്ന് പെണ്ണും
ഇതു പറയുമ്പോഴും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പ്ലേക്കോഡെര്‍മുകളില്‍ ആവണമെന്നില്ല ആദ്യമായി ലൈംഗികബന്ധവും ഗര്‍ഭധാരണവും പ്രസവവും ആവിര്‍ഭവിച്ചത്. പ്ലേക്കോഡേര്‍മുകളില്‍ നിന്ന് പില്‍ക്കാലത്ത് ശാഖകളായി പിരിഞ്ഞ മത്സ്യങ്ങളില്‍ നിന്നാവണമെന്നുമില്ല പിന്നീടുണ്ടായ നാല്‍ക്കാലി/ഇരുകാലി ജന്തുക്കളിലേക്ക് ഈ പ്രജനനരീതി പകര്‍ന്നു കിട്ടിയതും. പല ആവര്‍ത്തി ഈ രീതിയിലുള്ള രതിയും പ്രസവവും മീനുകളില്‍ത്തന്നെ ആവിര്‍ഭവിച്ചിട്ടുണ്ടാവാം. ഇങ്ങനെ പരസ്പരം നേരിട്ട് ബന്ധമില്ലാത്ത ജന്തുവര്‍ഗ്ഗങ്ങള്‍ ഒരേപൊലുള്ളതോ സമാനമായതോ ആയ ശരീര ഡിസൈനിലേക്കും ശരീരപ്രക്രിയയിലേക്കും എത്തിപ്പെടുന്നതിനെ അഭിസരണ പരിണാമം (convergent evolution) എന്നാണു പറയുന്നത്. ഷഡ്പദങ്ങളിലും പക്ഷികളിലും വവ്വാലുകളിലും പറക്കാന്‍ ചിറക് പരിണമിച്ചുണ്ടായത് ‘അഭിസരണ’ത്തിന്റെ ഉദാഹരണമാണ്.
ഒക്ടോബര്‍ 10-13 തീയതികളില്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ നടന്ന Society of Vertebrate Paleontologyയുടെ 70-ആം വാര്‍ഷികത്തിലാണ് പ്രഫസര്‍ ജോണ്‍ ലോംഗ് തന്റെ കണ്ടെത്തലുകളവതരിപ്പിച്ചത്.

No comments:

Post a Comment