ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യരെല്ലാം മണ്മറഞ്ഞുപോയ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെകൂടി പിന്മുറക്കാരാണെന്ന രസകരമായ കണ്ടെത്തലുമായാണ് 'മോളിക്യുലാര്‍ ബയോളജി ആന്റ് ഇവൊലൂഷന്‍' എന്ന ജേര്‍ണലിന്റെ ജൂലായ് മാസലക്കം പുറത്തു വന്നിരിക്കുന്നത്. ഹോമോ സാപ്പിയെന്‍സ് എന്ന ആധുനികമനുഷ്യരും ഹോമോ നിയാണ്ട്രതാലെന്‍സിസ് എന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരും തമ്മില്‍ വര്‍ണസങ്കരമുണ്ടായിട്ടില്ലെന്ന ഏറെനാള്‍ നീണ്ട തര്‍ക്കത്തിനും ഇതോടെ വിരാമമാകുകയാണ്. ഇവര്‍ തമ്മില്‍ ജനിതകസങ്കരമുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല നിയാണ്ടര്‍താലുകള്‍ ഒരു വംശമെന്ന നിലയില്‍ ഒരുപക്ഷേ ആധുനിക മനുഷ്യനിലേക്ക് ലയിച്ചുചേര്‍ന്നിരിക്കാം എന്ന സംശയവും ബലപ്പെടുത്തുകയാണ് പുതുപഠനം.
ഡേമിയന്‍ ലാബുഡയുടെ നേതൃത്വത്തില്‍ മോണ്ട്രിയല്‍ സര്‍വകലാശാലയിലെ പീഡിയാട്രിക്സ് വിഭാഗത്തിലെയും സെയ്ന്റ് ജസ്റ്റിന്‍ റിസര്‍ച്ച് സെന്ററിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യവംശങ്ങളിലെല്ലാം എക്സ് ക്രോമസോമിലെ ചില ഭാഗങ്ങള്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യരില്‍ നിന്നു വരുന്നവയാണെന്ന് പുതിയ പഠനം സ്ഥിരീകരിക്കുന്നു. ആധുനികമനുഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നു പുറത്തുകടന്ന് ലോകമാകെ വ്യാപിക്കുന്നതിനിടെ മധ്യേഷ്യയില്‍ വെച്ചാകാം ഈ ജനിതകസങ്കലനം നടന്നിരിക്കുക എന്നാണു ഗവേഷണസംഘത്തിന്റെ അനുമാനം.
ഏതാണ്ട് 400,000 മുതല്‍ 800,000 വരെ വര്‍ഷം മുന്‍പാണ് നിയാണ്ടര്‍ത്താലുകളുടെ പൂര്‍വികര്‍ ആഫ്രിക്ക വിടുന്നത്. ഫോസില്‍ പഠനങ്ങള്‍ കാണിക്കുന്നത്, ഇന്നത്തെ ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും റഷ്യയും അടങ്ങുന്ന ഭൂവിഭാഗത്തിലാണ് നിയാണ്ടര്‍ത്താലുകളുടെ പരിണാമവും വംശവ്യാപനവും നടന്നതെന്നാണ്.
നിലവിലെ കണ്ടെത്തലുകളനുസരിച്ച് നിയാണ്ടര്‍താലുകള്‍ക്ക് ഭാഷയുടെ ജീനുകളും, സംഗീതാദി കലകളിലും ഉപകരണനിര്‍മ്മാണത്തിലും നൈപുണ്യവുമുണ്ടായിരുന്നു. സ്വാഭാവികമായും ഇതൊക്കെ നിയാണ്ടര്‍ത്താലുകളെ ആധുനികമനുഷ്യര്‍ക്ക് ആകര്‍ഷണീയരാക്കിയിരുന്നിരിക്കാം.
ഏതാണ്ട് 30,000 വര്‍ഷങ്ങള്‍ക്കിപ്പുറം നിയാണ്ടര്‍താലുകള്‍ ഫോസില്‍ക്കൂട്ടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ആ കാലത്തോടെ അവര്‍ക്ക് സമ്പൂര്‍ണ വംശനാശം സംഭവിക്കുകയോ അല്ലെങ്കില്‍ ക്രമേണ വര്‍ധിച്ചു വന്ന ആധുനികമനുഷ്യസമൂഹത്തിലേക്ക് ലയിക്കുകയോ ചെയ്തിരിക്കാമെന്നാണ് ഇതുവരെയുള്ള അനുമാനങ്ങള്‍. 80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക മനുഷ്യനുമായുള്ള നിയാണ്ടര്‍താലുകളുടെ വേഴ്ചയും ജനിതക സങ്കലനവും ആരംഭിച്ചിട്ടുണ്ടാകാമെന്നാണു ഫോസില്‍ തെളിവുകള്‍ നല്‍കിയിരുന്ന സൂചന. ഇത് ശരിവയ്ക്കുകയാണ് കനേഡിയന്‍ ഗവേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
ഏതാണ്ട് ഒരു ദശകം മുന്നെ ലാബുഡയും സഹപ്രവര്‍ത്തകരും മനുഷ്യരിലെ എക്സ് ക്രോമസോമിലെ ഒരു ഭാഗം, (ഹാപ്ലോടൈപ്പ്) വ്യത്യസ്തമാണെന്നു കണ്ടതിനെത്തുടര്‍ന്ന് ഇതിന്റെ ഉറവിടം തേടി പോയതാണ് ഈ അന്വേഷണത്തിന്റെ തുടക്കം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡേവിഡ് റൈഷും സംഘവും 2010-ല്‍ നിയാണ്ടര്‍ത്താല്‍ ജീനോം മുഴുവനായി സീക്വന്‍സ് ചെയ്തു പ്രസിദ്ധപ്പെടുത്തി. ക്രോയേഷ്യയിലും ചുറ്റുവട്ടങ്ങളില്‍ നിന്നുമായി ശേഖരിക്കപ്പെട്ട നിയാണ്ടര്‍താല്‍ അസ്ഥികളില്‍ നിന്നാണ് ഇതിനുള്ള ജനിതകവസ്തു വേര്‍തിരിച്ചത്. ഈ അറിവാണ് ലാബുഡയും സംഘവും പ്രയോജനപ്പെടുത്തിയത്. നിയാണ്ടര്‍ത്താലുകളുടെയും വിവിധ ഭൂഖണ്ഡങ്ങളിലെ ആധുനികമനുഷ്യരുടെയും ജനിതകത്തില്‍ എക്സ് ക്രോമസോമിലെ ഈ പ്രത്യേക ഹാപ്ലോടൈപ്പിന്റെ സാന്നിധ്യം എങ്ങനെയുണ്ടെന്ന് നോക്കാന്‍ ഇതു സാധിച്ചു. ഉപസഹാറന്‍ ആഫ്രിക്കക്കാരിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരിലും ഈ ഹാപ്ലോടൈപ്പിന്റെ സാന്നിധ്യമുള്ളതായി കണ്ടു.
"മനുഷ്യരുടെ പൂര്‍വികരും നിയാണ്ടര്‍ത്താലുകളും തമ്മിലുള്ള കൂടിച്ചേരലില്‍ നിന്നാണ് ഈ ഹാപ്ലോടൈപ്പ് മനുഷ്യരിലെത്തിയതെന്നതിനു സംശയമില്ല. ഈ മേഖലയിലെ കൂടുതല്‍ പഠനങ്ങള്‍ വിശദവിവരങ്ങളിലെത്തിച്ചേരാന്‍ സഹായിക്കും," ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിക്ക് പാറ്റേഴ്സണ്‍ പറയുന്നു. "നിലവിലില്ലാത്ത ഒരു വംശത്തില്‍ നിന്നു ലഭിച്ചതാകാന്‍ സാധ്യതയുള്ള ഇതുപോലൊരു ജനിതക വ്യതിയാനം ആഫ്രിക്കന്‍-ഇതര വംശജരില്‍ ആദ്യം തിരിച്ചറിഞ്ഞത് ലാബുഡയും സംഘവുമായിരുന്നു. നിയാണ്ടര്‍ത്താലിന്റെ ജീനോം അടയാളപ്പെടുത്തുന്നതിനു മുന്‍പായിരുന്നു അത്. ഇന്ന് നിയാണ്ടര്‍ത്താല്‍ ജനിതകഘടനയെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ അവരാദ്യം പറഞ്ഞതു തന്നെ പൂര്‍ണമായും ശരിയായിരുന്നു എന്നു വ്യക്തമാകുന്നു," 2010ല്‍ നിയാണ്ടര്‍താല്‍ ജനിതകം അനാവരണം ചെയ്ത സംഘത്തിലെ പ്രഫ: ഡേവിഡ് റൈഷ് ചൂണ്ടിക്കാട്ടുന്നു.
ഹോമോ നിയാണ്ടര്‍താലെന്‍സിസ് എന്ന നിയാണ്ടര്‍താല്‍ മനുഷ്യര്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയും തെക്കന്‍ സൈബീരിയയും വരെ വ്യാപിച്ചുകിടക്കുന്ന അതികഠിനമായ കാലാവസ്ഥകളുള്ള ഒരു ഭൂപ്രദേശത്ത് സഹസ്രാബ്ദങ്ങളോളം ജീവിക്കുകയും വംശവ്യാപനം നടത്തുകയും ചെയ്തവരാണ്. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ക്ക് യൂറോപ്പിലേതു പോലുള്ള കഠിനമായ, തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിലഭിച്ചത് ഒരുപക്ഷേ നിയാണ്ടര്‍താലുകളുമായുള്ള സങ്കരണം വഴിയായിരിക്കാം എന്നാണ് ഡേമിയന്‍ ലാബുഡ അടക്കമുള്ള ജനിതകവിദഗ്ധരുടെ ഊഹം.
No comments:
Post a Comment